തിരുവനന്തപുരം:
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ 2025ലെ മീഡിയ പേഴ്‌സൺ ഓഫ് ദി ഇയറായി പ്രശസ്ത ആഫ്രിക്കൻ മാധ്യമ പ്രവർത്തക മരിയം ഔഡ്രാഗോയെ തിരഞ്ഞെടുത്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്ന സ്‌തോഭജനകമായ റിപ്പോർട്ടുകളാണ് മരിയയെ അവാർഡിനർഹയാക്കിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമുൾപ്പെടുന്നതാണ് പുരസ്കാരം.
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാർവദേശീയ സംഘടനയുടെ ഇന്ത്യൻ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ നിർദ്ദേശത്തോടെയും അംഗീകാരത്തോടെയുമാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുക്കുന്നത്.
ഉക്രൈനിലെ നതാലിയ ഗുമെനിയുക്കും (Nataliya Gumenyuk) അൽ ജസീറ ചാനലിന്റെ അവതാരകയായ എലിസബത്ത് പുരാനമിനും (Elizabeth Puranam) പ്രത്യേക പരാമർശത്തിനർഹരായി.
ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ ഉക്രൈനിൽനിന്നും കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോകുന്നു എന്ന നതാലിയയുടെ വാർത്തയെത്തുടർന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പലസ്തീനിലെയും സിറിയയിലെയും മധ്യേഷ്യയിലെയും സംഭവവികാസങ്ങൾ ഏറ്റവുമധികം അവതരിപ്പിച്ച മാധ്യമപ്രവർത്തക എന്ന പ്രത്യേകത എലിസബത്തിനുണ്ട്. ന്യൂസിലണ്ട് സ്വദേശിയാണ്.
إرسال تعليق