ഇ.ടി മുഹമ്മദ് ബഷീർ എംപിയുമായി കമ്പനി അധികൃതർ നടത്തിയ ചർച്ചയിലാണ് പ്രഖ്യാപനമുണ്ടായത്.

കരിപ്പൂർ: വർഷങ്ങൾക്ക് മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് അവസാനിപ്പിച്ച സൗദിയ എയർലൈൻസ് തിരിച്ചെത്തുന്നു. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ നടത്തിയ ചർച്ചയിലാണ് തീരുമാനം.



സൗദിയ എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നതിൻ്റെ മുന്നോടിയായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഇ.ടി.മുഹമ്മദ് ബഷീർ എംപി കരിപ്പൂരിൽ എയർ ലൈൻ പ്രതിനിധികളുമായി ചർച്ച നടത്തിയപ്പോൾ.


ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് സൗദിയ എയർലൈൻസിൻ്റെ ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദ് അറിയിച്ചു.


160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
റിയാദ് സർവീസ് ആരംഭിക്കുന്നതോടെ സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിയാണ് സൗദി എയർലൈൻസ് ഒരുക്കുന്നത്.

ഹജ് വിമാന സർവീസിനും സൗദിയ തിരിച്ചെത്തുന്നതോടെ മികച്ച അവസരമാണ് ഒരുങ്ങുന്നത്. റെസ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു. 

ചർച്ചയിൽ എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, സൗദിയ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ.സിങ്, ഓപ്പറേഷൻ ഓഫിസർ ആദിൽ ഖാൻ, ഇൻഡോതായ് ഡയറക്ടർ ശ്യാം മലാനി എന്നിവർ സംബന്ധിച്ചു.



Post a Comment

أحدث أقدم