വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച് സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത് എന്നാണ് സുപ്രിം കോടതിയുടെ പ്രധാന നിർദ്ദേശം.
വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്. മുസ്ലീങ്ങളെ ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഇടക്കാല ഉത്തരവിടാൻ സുപ്രീം കോടതി ഒരുങ്ങിയെങ്കിലും ഇന്ന് കൂടി വാദം കേട്ട ശേഷം ഉത്തരവിറക്കാം എന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന സുപ്രിം കോടതി അംഗീകരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് സുപ്രീംകോടതി ഹർജികൾ പരിഗണിക്കും.
Post a Comment