കാസർ​കോട്: കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐ രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റി.

കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നിയമ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീ​ഗ് ഇന്നും പൊലീസ് സ്റ്റേഷൻ ഉപരോധിക്കും.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

പൊലീസ് പിന്തുടര്‍ന്നതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിൽ പറയുന്നുണ്ട്.

പൊലീസ് കിലോ മീറ്ററുകളോളം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് എംഎല്‍എ എകെഎം അഷ്‌റഫ് ആരോപിച്ചിരുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. പൊലീസ് വരുത്തിവെച്ച മരണമാണ്. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും എകെഎം അഷ്‌റഫ് പറഞ്ഞിരുന്നു.

സംഭവത്തില്‍ ചൊവ്വാഴ്ച കാസര്‍കോഡ് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് മരിച്ചത്.

മംഗളൂരുവിലെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍ പെടുകയും വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നുമാണ് ആരോപണം.

Post a Comment

Previous Post Next Post