പെരിന്തല്‍മണ്ണ: 
മലപ്പുറം പരിയാപുരം ചീരട്ടമാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നതിന് പിന്നാലെ സമീപ പ്രദേശത്തെ കിണറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കര്‍ രണ്ട് ദിവസം മുമ്പാണ് മറിഞ്ഞ് അപകടമുണ്ടായത്.

20000 ലിറ്ററോളം ഡീസലുണ്ടായിരുന്ന ടാങ്കറില്‍. നയാര കമ്പനിയുടെ ടാങ്കറിലുള്ള ഭൂരിപക്ഷം ഡീസലും പുറത്തേക്ക് ഒഴുകിയിരുന്നു. ഈ ഡീസല്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളിലെ കിണറുകളിലേക്കെത്തിയതാണ് തീ പിടിത്തത്തിനിടയാക്കിയത്.

പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടില്‍ ഇന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ചിട്ടപ്പോഴാണ് വലിയ രീതിയില്‍ തീപിടിത്തമുണ്ടായത്. വെള്ളത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ പടര്‍ന്ന നിലയിലായിരുന്നു.

സമീപത്തെ മറ്റുവീടുകളിലെ കിണറുകളിലും ഡീസൽ പടർന്നിട്ടുണ്ട്. അധികൃതർ ഇത് പരിശോധിച്ച് വരികയാണ്.


ഞായറാഴ്ച പുലർച്ചെ രണ്ട് മലക്കംമറിച്ചിലിന് ശേഷം 30 അടി താഴ്ചയിലേക്കാണ് ടാങ്കർ ലോറി പതിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഡ്രൈവർ രക്ഷപ്പെട്ട് കാബിനിൽനിന്ന് പുറത്തുവരുന്നതാണ് കണ്ടത്. ഇയാൾ മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post